ഓര്‍മകളുടെ ഭാണ്ഡത്തില്‍ ഒത്തിരിയൊത്തിരി കരുതലുകളുമായാണ് നാട്ടില്‍ നിന്ന് വേരറുക്കാത്ത ഓരോരുരുത്തരും അന്യദേശങ്ങളില്‍ കഴിഞ്ഞു പോകുന്നത്.നാടിന്റെ മണമുള്ള എന്തിനെയും പൊന്നുപോലെ കാക്കും കാലം. ദശാബ്ദങ്ങളുടെ കുടിയേറ്റത്തിലൂടെ ലക്ഷങ്ങള്‍ സാന്നിധ്യം ഉറപ്പിച്ച ഗള്‍ഫ് നാടുകളില്‍ നിന്ന് വിഭിന്നമായി മലയാളികളുടെ ചെറുസംഘങ്ങള്‍ കുടിയേറിയ ചില നാടുകളും ഈ ഭൂഗോളത്തിലുണ്ട്. അതിലൊന്നാണ് മാലിദ്വീപ്. ടൂറിസവും മല്‍സ്യവ്യവസായവും പണത്തിന്റെ പുളപ്പ് പകര്‍ന്ന് നല്‍കിയ ഈ നാട്ടില്‍ കാര്യമായി രണ്ടു മേഖലയിലാണ് മലയാളി എത്തുന്നത്. അധ്യാപകവൃത്തിയും ആതുര ശൂശ്രൂഷാ രംഗവും. നവംബര്‍^ഡിസംബറിലെ അവധിക്കാലം കഴിഞ്ഞ് മാലിയില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യം ചെയ്യുന്നത് നാട്ടില്‍ നിന്ന് കരുതി വെച്ച മലയാളം കലണ്ടര്‍ മുറിയിലെ ചുമരില്‍ ആണിയടിച്ചുറപ്പിക്കലാണ്. നിത്യവും പണികഴിഞ്ഞെത്തിയാലുടന്‍ ഓരോ ദിവസത്തിന്റെ ചതുര കള്ളിയിലും ചുവന്ന മഷി കൊണ്ട് വെട്ടുന്ന ഒരു സുഹൃത്തുണ്ടായിരുന്നു.മാലിയിലെ വിദൂരമായ 'കുഡാഫിരി 'എന്ന ചെറുദ്വീപില്‍ നിന്ന് തലസ്ഥാന നഗരിയില്‍ താമസിക്കുന്ന എന്നെ വിളിച്ച് 'എടാ, ഇനി 108 ദിവസം' എന്നൊക്കെ അയാള്‍ പറയുമായിരുന്നു.ദിനാന്ത്യങ്ങളില്‍ നടക്കുന്ന കൂട്ടല്‍^കിഴിക്കല്‍ അഭ്യാസത്തിനിടെ അറിയാതെ അറിയാതെയാണ് ആഘോഷങ്ങളെത്തുക. നാടിന്റേതെന്ന് പറയാവുന്ന ഒരു മത്തിപോലും മാലിയില്‍ കിട്ടില്ല. നാട്ടിലെ സാധനങ്ങളെത്തുന്ന 'ഓര്‍ക്കിഡ് മഗു' വിലെ 'ഈവനിംഗ് കഫെ'യില്‍ റിസോര്‍ട്ട് സപ്ലൈക്കുള്ള സാധനങ്ങള്‍ക്കൊപ്പം ചിലപ്പോള്‍ മാത്രം വരുന്ന കപ്പക്കും ദിനേശ് ബീഡിക്കും പിടിയും വലിയുമാണ്. ബസ്മതി അരിയുടെ ചോറും ചുവന്ന പരിപ്പും മാത്രം തീന്‍മേശയില്‍ ആവര്‍ത്തിച്ച് അരങ്ങേറുന്നതിനിടയിലാണ് അവിടെ ഓണമെത്തുക.ഇലയില്‍ ഊണും പായസവുമായി കാറ്ററിംഗുകാരുടെ സദ്യയുണ്ടെന്ന് ഞങ്ങള്‍ മാലി ടീച്ചര്‍മാര്‍ ആദ്യമേ അറിയും. ഒട്ടുമിക്കവരും ബാച്ചിലേഴ്സ് ആയതുകൊണ്ട് അവര്‍ ബുക്കിംഗും നടത്തും.ഓണം സ്വാഭാവികമായും വന്നെത്തുക ഏതെങ്കിലും പ്രവൃത്തിദിനത്തിലാകുമെന്നതിനാല്‍ വലിയ ഒരുക്കങ്ങളെക്കുറിച്ചൊന്നും ഞങ്ങളാരും ആലോചിച്ചിരുന്നില്ല. എങ്കിലും എല്ലാ തിരക്കിനിടയിലും ആഘോഷങ്ങളെ മാറ്റിവക്കാന്‍ കൂട്ടാക്കാത്ത സ്മിതയുടെ ഫോണ്‍ കോളിന് ഞങ്ങള്‍ എന്നും ചെവിയോര്‍ത്തു.സ്മിതുടെ ക്ഷണമൊത്താല്‍ പിന്നെ ഒന്നും ആലോചിക്കേണ്ടതില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാംപിനെ ഓര്‍മിപ്പിക്കുന്ന കുടുസുകളിലാണ് താരതമ്യേന മെച്ചപ്പെട്ട വേതനമുള്ളവര്‍ പോലും താമസിക്കുക. മാലിയുടെ സ്ഥലപരിമിതി തന്നെ കാരണം. ഇതെല്ലാം മറികടന്നാണ് സ്മിതയുടെ ഓണസദ്യ. ആയിടക്ക് നാട്ടില്‍ പോയി വരുന്നവരോടൊക്കെ ചേനയോ മത്തനോ കൊണ്ടുവരാന്‍ സ്മിത ഓര്‍ഡര്‍ കൊടുക്കും. അങ്ങനെ ഉത്രാടമാകുമ്പോഴേക്കും ആ കൊച്ചുമുറിയില്‍^അവിടെത്തന്നെയാണ് അവളുടെ ഭര്‍ത്താവും നാലുവയസ്സുകാരി മകളും കഴിഞ്ഞിരുന്നത്^പച്ചക്കറിയും പലവ്യഞ്ജനവും നിറഞ്ഞിരിക്കും.സ്മിതയും അധ്യാപികയായിരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ട്യൂഷന്‍ തിരക്കുകളും അവളുടെ ഒഴിവു സമയം അപഹരിച്ചു. എങ്കിലും ഓണം മാത്രം അവള്‍ മറന്നില്ല. ആ കുടുസു മുറിയില്‍ ഞങ്ങള്‍ പത്തിരുപതുപേര്‍ക്കായി കരുതിയ ഇലയില്‍ വിളമ്പിയ ഓലന്റെയും പുളീഞ്ചിയുടെയും രുചി നാട്ടിലുണ്ട ഒരു സദ്യയിലും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല.
Saturday, September 20, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment